എന്നും ക്ഷേത്രത്തില്‍ എത്തിയിട്ടും പ്രാര്‍ഥന ഫലിക്കുന്നില്ല; ശ്രീകോവിലിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭക്തന്‍

ചെന്നൈയില്‍ പാരിസ് കോര്‍ണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണം നടത്താന്‍ കാരണമായതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രം പൂട്ടി. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളായിരുന്നു മുരളീകൃഷ്ണ.
അതേസമയം ബോംബേറില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളില്‍ നിന്നും മുരളിപെട്രോള്‍ ബോംബ് നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടന്‍ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പൂജാരിയുടെ നിലവിളി കേട്ട് സമീപത്ത് ജോലിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് എത്തി അക്രമിയെ പിടികൂടി. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് മുരളികൃഷ്ണനില്‍ നിന്നും വിചിത്രമായ മറുപടി പൊലീസിന് ലഭിക്കുന്നത്. അതേസമയം അമിതമായി മദ്യപിച്ച ശേഷം മാനസികനില തെറ്റിയതിനെ തുടര്‍ന്നാണ് പ്രതി ബോംബെറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച് ചായക്കടയ്ക്കുള്ളില്‍ ഇരുന്ന് ബിയര്‍ കുപ്പിയില്‍ പെട്രോള്‍ ഒഴിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page