കൊച്ചി: ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹ ഭവൻ റോഡിൽ ആയിരുന്നു സംഭവം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് മരണം സംഭവിച്ചത്. കക്കാട് പെരുമ്പിള്ളിൽ ജിഷ്ണുവാണ് പെട്രോൾ ഒഴിച്ച് തീവച്ചത്. സംഭവത്തിൽ പൊള്ളേലേറ്റ ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന സാൽബറിൻ, ദേവ്, ചന്ദനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൾഫിൽ കുടുംബ സമേതം ജോലി ചെയ്തിരുന്ന ജിഷ്ണു അടുത്തയിടെയാണ് നാട്ടിലെത്തിയത്. ബുധൻ രാവിലെ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഇത് ജിഷ്ണു ശ്രദ്ധിച്ചില്ല. തുടർച്ചയായി ഫോൺ ബെല്ലടിക്കുന്നത് ശ്രദ്ധയിൽപെട്ട ജിഷ്ണുവിന്റെ മാതാവ് ഫോൺ എടുത്തു. ഈ സമയം അരുൺ മാതാവിനെ ചീത്ത വിളിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. ആക്രമണത്തിനിടെ ജിഷ്ണുവിന്റെ കൈകൾക്കും പൊള്ളലേറ്റു. ഇയാളും പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അരുണിന്റെ മൃതദേഹം ശനിയാഴ്‌ച പോസ്‌റ്റുമോർട്ടം ചെയ്യും. അരുണിന്റെ അച്ഛൻ: പ്രകാശ്. അമ്മ: സുശീല. സഹോദരി.








