അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്ക് എക്സറേ മാറിക്കൊടുത്തതായി പരാതി. ശ്വാസതടസത്തെ തുടർന്ന് എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു.
ഈ മാസം 14നാണ് പെൺകുട്ടി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ നിർദേശിച്ചു. എക്സ്റേ എടുത്ത ശേഷം റേഡിയോളജിസ്റ്റ് നൽകിയത് പെൺകുട്ടിയുടെ ഫിലിമിന് പകരം 86 കാരിക്ക് എടുത്ത എക്സ്റേ ആയിരുന്നുവെന്നാണ് പരാതി. നട്ടെല്ലിന് വളവുള്ള രോഗിയുടെ എക്സ്റേയാണ് 16 കാരിക്ക് മാറി നൽകിയത്. ഫിലിമിൽ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാൽ ഫിലിം പരിശോധിച്ച ഡോക്ടർ ഇത് മറ്റൊരു രോഗിയുടേതാണെന്ന് തിരിച്ചറിഞ്ഞില്ലെന്നാണ് ആരോപണം. ശ്വാസതടസ്സവും വേദനയും കണക്കിലെടുത്ത് പെൺകുട്ടിക്ക് മരുന്നും കുറിച്ചുനൽകി. ഇതോടെയാണ് എക്സ്റേ ഫിലിം മാറിയ സംഭവവും ചികിത്സാ നടപടിയിലെ വീഴ്ചയും പുറത്തറിയുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണവും തുടർനടപടികളും ഇനി നിർണായകമാകും.








