തൃശ്ശൂർ: ജില്ലയിലെ കൈപ്പമംഗലത്ത് വെള്ളിയാഴ്ച അർദ്ധരാത്രി ഉണ്ടായ എട്ടുപേർ മരിച്ച കാർ അപകടത്തിന്റെ ആഘാതം വിട്ടുമാറും മുമ്പ് വീണ്ടും വാഹനാപകടം. ശനിയാഴ്ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് ( 3) എന്നിവരാണ് മരിച്ചത്.
റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രയ്ക്കിടെ ഫോൺ വന്നപ്പോൾ റോഡരികിൽ നിർത്തി സംസാരിക്കുകയായിരുന്നു.
അതിനിടെ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം അകലെ തെറിച്ചുവീഴുകയായിരുന്നു.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച ബൈക്ക് തെറിച്ചുവീണു സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമർ തകർന്നു. അപകടം വരുത്തിയ കാറിലുണ്ടായ യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു.








