ലൈഫ് ഭവന പദ്ധതിയില്‍ തിരിമറി; 50 ലക്ഷത്തിലേറെ പണം തട്ടി, ആളറിഞ്ഞതോടെ തിരിച്ചടക്കാനുള്ള ശ്രമവും പാളി, പല സ്ഥലങ്ങളിലും തട്ടിപ്പു നടത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മി അറസ്റ്റില്‍

പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ ലേഡി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട് എം ആര്‍ റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് പിടികൂടിയത്. ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീട് നിര്‍മിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയതായി പൊലീസ് പറയുന്നു. സീതത്തോട്ടില്‍ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടില്‍ 2 ലക്ഷം രൂപയുടെയും തട്ടിപ്പു നടത്തിയതായാണു കേസ്.
തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തണ്ണിത്തോട് പൊലീസില്‍ പരാതി ലഭിച്ചതോടെ പണം തിരികെ നല്‍കി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. അന്വേഷണത്തില്‍ റാണി ലക്ഷ്മിയുടെ അമ്മയെയും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും ഗുണഭോക്തൃ പട്ടികയില്‍ കണ്ടെത്തി. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭോക്താക്കളാക്കി വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു. വീടുപണി പൂര്‍ത്തീകരിച്ചവര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്.
മുന്‍പു ബന്ധുക്കള്‍ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കോന്നി പൊലീസില്‍ കേസുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page