കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആൾ മരിച്ചു. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മിറ്റി സെക്രട്ടറി കത്യന്റെമാട് പുറത്തേമാട് സ്വദേശി വി.കെ കുഞ്ഞിക്കണ്ണൻ (68) ആണ് മരിച്ചത്. ചികിത്സയിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സി ഐ കെ.പി ഷൈൻ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ചെറുവത്തൂരിലെ ആശുപത്രിയിൽ നടത്തിയ
പരിശോധനയിൽ രണ്ട് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തുടർന്നാണ് കുഞ്ഞിക്കണ്ണനും മകനും കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് പോയത്. മാവുങ്കാലിലെ ആശുപത്രിയിൽ വച്ച് ആൻജിയോ പ്ലാസ്റ്റ് ചെയ്തു. പിന്നീട് നില ഗുരുതരമാവുകയും മൂന്ന് മണിയോടെ മരണം സംഭവി ക്കുകയുമായിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ ഓണാഘോഷം നടന്നിരുന്നു. ആഘോഷത്തിന്റെ തിരക്കിൽ ഡോക്ടർ ചികിത്സയിൽ ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നാണ് വൈകുന്നേരം ചികിത്സയിലെ പിഴവ് ആരോപിച്ചു പൊലീസിൽ പരാതി നൽകിയത്. കേരള പ്ര വാസി സംഘം തുരുത്തി യൂണിറ്റ് പ്രസിഡൻ്റ്, ചെറുവത്തൂർ ഏരിയ പ്രസിഡൻ്റ്, പ്രവാസി ഫാമിലി വെൽഫെയർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും കുഞ്ഞിക്കണ്ണൻ പ്രവർത്തിച്ചിരുന്നു. ഭാര്യ: നിർമ്മല ( നടക്കാവ്). മക്കൾ: അഞ്ജന, അവിനാശ്. മരുമകൻ: പ്രത്യഷ് ( വെങ്ങാട്ട്).







