ഇടുക്കി: എഴുകുംവയലില്‍ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാന്‍ ദൈവം പറഞ്ഞെന്നും അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നുമാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. ഏതോ ഒരു ശക്തി പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവം സമയം വീട്ടില്‍ കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും ഉണ്ടായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൊലനടത്തിയത്.
കൊലയ്ക്ക് ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. യുവാവ് വീട്ടിലെത്തി സ്ഥിരം ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയും ലഹരിയിലാണ് വീട്ടിലെത്തിയത്. മാതാവ് നല്‍കിയ ആഹാരം കഴിച്ചിരുന്നു. രാത്രി 9.30 ഓടെയാണ് വീട്ടില്‍ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. കസ്റ്റഡിയിലുള്ള പ്രതി ലഹരിയിലായതിനാല്‍ ചോദ്യം ചെയ്യണമെങ്കില്‍ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി. ഉച്ചയോടെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.








