കണ്ണൂർ: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ താഴെ ചൊവ്വ, ആറ്റടപ്പ സ്റ്റാന്‍ നിവാസില്‍ എം.കെ. സവിത (48)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാസ്നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. കീഴ്ത്തളിയിലെ പുഷ്പയുടെ വീട്ടില്‍ നിന്ന് രണ്ടരപ്പവന്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് . ജുലൈ എട്ടിനാണ് കവര്‍ച്ച നടന്നത്. കൂട്ടുപ്രതിയായ എളയാവൂര്‍, സൗത്ത് അംഗണ്‍വാടിക്ക് സമീപത്തെ വടക്കേചാലില്‍ ഹൗസില്‍ എ ഷിനേഷി (33)നെ ജുലൈ 22ന് അറസ്റ്റു ചെയ്തിരുന്നു. വയോധികയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചു വരികയായിരുന്നു ഷിനേഷ്. ഷിനേഷിന്റെ ബന്ധുവാണെന്ന മട്ടില്‍ സവിത പലപ്പോഴും പുഷ്പയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് പുഷ്പയുടെ വീട്ടിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്. കവര്‍ച്ചക്ക് ശേഷം പയ്യന്നൂരില്‍ താമസിച്ചുവരികയായിരുന്നു സവിത.
കണ്ണൂര്‍ എസിപിയായി ചുമതലയേറ്റ എം.പി . ആസാദിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സവിതയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.








