തിരുവനന്തപുരം: ആശുപത്രിയിൽ എത്തിയ യുവതി നവജാത ശിശുവിനെ പ്രസവിച്ച് ക്ലോസെറ്റിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പൂർണ്ണ വളർച്ചയെത്താത്ത ഭ്രൂണത്തെ പുറത്തെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ 20 കാരി അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് അബോർഷൻ നടത്തണമെന്ന് ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു.
പിന്നാലെ ബ്ലീഡിംഗുണ്ടായ യുവതി ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യുകയുമായിരുന്നു.
ഇവര്‍ അവിവാഹിതയാണ് എന്നാണ് വിവരം.
ബാത്‌റൂമിന് സമീപം ചോര കണ്ട ജീവനക്കാർക്ക് സംശയം തോന്നി ആളെ തിരയുകയായിരുന്നു. ഈ സമയം ശുചിമുറിയ്ക്ക് സമീപം സംശയാസ്പദമായ നിലയിൽ നിന്നിരുന്ന യുവതിയെ അവർ ചോദ്യംചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് ഭ്രൂണത്തെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ സംഭവത്തിന് പിന്നാലെ സ്ഥലംവിട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.








