കുമ്പള: കോയിപ്പാടി കടപ്പുറത്തു കടലാക്രമണം രൂക്ഷമായി തുടരുന്നു.
കടല്‍ഭിത്തി പലേടത്തും കടലെടുത്തു. 20 വോളം തെങ്ങുകള്‍ ശക്തമായ തിരമാലയില്‍ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു.

കടപ്പുറത്തു നിന്നു സവിത, വിമല എന്നിവരുടെ കുടുംബത്തെ ബന്ധുവീടുകളിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കോയിപ്പാടി കടപ്പുറത്തു നിന്നു കോട്ടി റോഡിലെ ഫിഷറീസ് എല്‍ പി എസിലേക്കു നിർമ്മിച്ച കോണ്‍ക്രീറ്റ് റോഡ് ഏതു നിമിഷവും തകരാവുന്ന നിലയിലായിട്ടുണ്ട്.
കടല്‍ ഇന്നും ക്ഷുഭിതമാണെന്നും കടലേറ്റ സമയത്തു കടലാക്രമണത്തിനു വീണ്ടും ഇടയായേക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം വര്‍ഷാവര്‍ഷം കടലിനു കൊണ്ടുപോവുന്നതിനു കോടിക്കണക്കിനു രൂപയുടെ കരിങ്കല്‍ കഷണങ്ങള്‍ കടപ്പുറത്ത് എത്തിച്ച് അളവു കൃത്യമായി രേഖപ്പെടുത്താവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അതീവ ജാഗ്രതയോടെ ഇക്കൊല്ലവും അടുക്കി വച്ചിട്ടുണ്ടെന്നു പറയുന്നു.

ഓരോ വര്‍ഷവും ഇത്തരത്തില്‍ കൊണ്ടുവയ്ക്കുന്ന കരിങ്കല്‍ കഷണങ്ങള്‍ തുടര്‍ന്നു വരുന്ന കടലാക്രമണത്തില്‍ കടലെടുത്തു കൊണ്ടു പോവുന്നത് ഇവിടെ പതിവാണ്.
കടൽ ഭിത്തിക്കായി കൂറ്റന്‍ കരിങ്കല്‍ കഷണങ്ങളാണ് ഉപയോഗിക്കേണ്ടതെങ്കിലും ഇവിടെ പതിവായി റോഡ് നിരത്താനുപയോഗിക്കുന്ന കരിങ്കല്‍ കഷ്ണങ്ങളാണ് ഉപയോഗിക്കുന്നതെന്നു തീരദേശ വാസികള്‍ പറയുന്നു.










