കണ്ണൂര്‍: ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിന്റെ കഴുത്തില്‍ സ്‌ക്രൂഡ്രൈവര്‍ അമര്‍ത്തി ഭീഷണിപ്പെടുത്തി 47000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളിയിലെ കെപി ഹൗസില്‍ കെഎ നിയാസുദ്ദീന്‍ (42), കോഴിക്കോട് മൊകേരിയിലെ നെരുവമ്മല്‍ ഹൗസില്‍ അനീഷ് (44), കോഴിക്കോട് കൂടരഞ്ഞിയിലെ ഒന്നാം തൊടിയില്‍ ഹൗസില്‍ ബിനോയ് (42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാസ്നാഥനും സംഘവും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി 10.20 മണിയോടെ പാറക്കണ്ടിയിലാണ് കേസിനാസ്പദമായ സംഭവം. താണ, വൈത്തിലപ്പള്ളി വയലിലെ സിഎച്ച് താരിഖ് (47) ആണ് അക്രമത്തിന് ഇരയായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി പോക്കറ്റിലുണ്ടായിരുന്ന 27000 രൂപയും കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് 20000രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ജില്ലക്ക് അകത്തും പുറത്തുമായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ വൈഷ്ണവ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, ബൈജു, ലതീഷ് എന്നിവരും സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.








