കണ്ണൂർ: കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായി. എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ പി മുഹമ്മദ് അസ്ലമിനെയാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഗഡുവായ 15,000 രൂപ കൈക്കൂലി എത്തിക്കാൻ പരാതിക്കാരനോട് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ആദ്യ പണവുമായി തിങ്കളാഴ്ച വൈകിട്ട് എത്താൻ എടക്കാട് അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹമ്മദ് അസ്ലം പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ കാൾടെക്സിൽ വച്ച് കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പരിശോധനയിൽ കൈക്കൂലി പണം ആണെന്ന് കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.








