നൈജീരിയയിൽ തോക്കുധാരികൾ സ്കൂളുകൾ ആക്രമിച്ചു ; 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി

പി പി ചെറിയാൻ

നൈജീരിയ: നൈജീരിയയിൽ തോക്കുധാരികൾ സ്കൂളുകൾ ആക്രമിച്ച് 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി.
വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലുള്ള മൂന്ന് സ്കൂളുകളിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിലാണ് 50-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ കുട്ടികളിൽ ഭൂരിഭാഗവും നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്.

കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അക്രമികൾ അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് ഇടപെടാൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സുബേബ് പ്രൈമറി സ്കൂൾ എന്നിവടങ്ങളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിൽ മുസ്സ സെൻട്രൽ പ്രൈമറി സ്കൂളിൽ നിന്ന് മാത്രം 34 കുട്ടികളെയാണ് അക്രമികൾ പിടിച്ചുകൊണ്ടുപോയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, പ്രദേശത്ത് സജീവമായ ‘ബൊക്കോ ഹറാം’ തീവ്രവാദികളാകാം ഇതിന് പിന്നിലെന്നാണ് സൂചന.

കുട്ടികളെ കണ്ടെത്താനായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page