അധ്യാപികയായ ഭാര്യയെ സ്‌കൂളിലെത്തി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചനിലയില്‍; ദമ്പതികളുടെ 3 വയസ്സുകാരിയായ മകളും കൊല്ലപ്പെട്ടു

സേലം: അധ്യാപികയായ ഭാര്യയെ സ്‌കൂളിലെത്തി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചനിലയില്‍. ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകളും മരിച്ചു. സേലം കമലപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് അധ്യാപികയായ വി. ശ്രീവിദ്യ(44) ഭര്‍ത്താവ് വിജയ മുരുകന്റെ(48) ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

തിണ്ടമംഗലത്തിനടുത്തുള്ള യെരികാട് പനങ്കാട്ടൂര്‍ സ്വദേശിയായ ശ്രീവിദ്യ മൂന്ന് വയസ്സുള്ള മകളോടൊപ്പമാണ് സ്‌കൂളിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടുകത്തിയുമായി സ്‌കൂളിലെത്തിയ ഭര്‍ത്താവ് വിജയ മുരുകന്‍ ഭാര്യയുമായി ദീര്‍ഘനേരം തര്‍ക്കിക്കുകയും കയ്യിലുണ്ടായിരുന്ന വെട്ടു കത്തി കൊണ്ട് ഭാര്യയെ തുരുതുരാ വെട്ടുകയുമായിരുന്നുവെന്ന് പറയുന്നു. പിന്നാലെ മകളുമായി ഓടി രക്ഷപ്പെട്ടു.

ഉടന്‍ തന്നെ മറ്റ് അധ്യാപകര്‍ ഓടിയെത്തി ശ്രീവിദ്യയെ ഓമല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. വിവരമറിഞ്ഞ് ഓമല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി. ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ വിജയ മുരുകനെയും മൂന്ന് വയസ്സുള്ള മകളെയും മരിച്ചനിലയില്‍ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ജീവനൊടുക്കിയതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

വിജയ മുരുകന്‍ മദ്യപിച്ച് വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ശ്രീവിദ്യയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്ത ശ്രീവിദ്യ അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ശ്രീവിദ്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശ്രീവിദ്യ മകള്‍ക്കൊപ്പം മാറി താമസിക്കുന്നതിലെ വൈരാഗ്യമാകാം അയാളെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page