സ്ത്രീധനം പൂര്‍ണമായും നല്‍കിയില്ല; രണ്ടാമതും ഗര്‍ഭിണിയായ മരുമകളെ ഭര്‍തൃവീട്ടുകാര്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തി; 4 പേര്‍ അറസ്റ്റില്‍

ഷിമോഗ്ഗ: സ്ത്രീധനം പൂര്‍ണമായും നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചുമാസം ഗര്‍ഭിണിയായ മരുമകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭര്‍തൃവീട്ടുകാരെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെയിലാണ് സംഭവം. ഹൊഡബട്ടെയിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സുമായിരുന്ന ശ്വേത (30)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃപിതാവ് സണ്ണപ്പ, ഭര്‍തൃമാതാവ് ജാനകി, ഭര്‍ത്താവ് നവീന്റെ സഹോദരന്‍ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്‌ന ദമ്പതികളുടെ മകളായ ശ്വേത ഉളവി ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നഴ്‌സായിരുന്നു. 2020ല്‍ ആണ് നവീനുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ നാല് വയസ്സുള്ള ഒരു മകളുണ്ട്.

മാര്‍ച്ച് 30നാണ് ഭര്‍തൃ വീട്ടില്‍ വെച്ച് ശ്വേതയ്ക്ക് പൊള്ളലേല്‍ക്കുന്നത്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഏപ്രില്‍ ഒന്നിന് മരിച്ചു. ശ്വേതയുടെ മരണത്തിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയില്‍ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും സോറബ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഏപ്രില്‍ രണ്ടിനാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്യുന്നത്.

ശ്വേതയ്ക്കും അവരുടെ വയറ്റിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും അനാഥയായ മകള്‍ക്കും നീതി ലഭിക്കണമെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ കൊലപാതകം നടന്നതെന്നും കുടുംബം ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page