ദുബായ്: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു.
കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇന്ന് പുര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇതേതുടര്‍ന്ന് നിരവധി യൂണിറ്റുകളെ തീപിടുത്തം ബാധിച്ചെങ്കിലും ആളപായമൊന്നുമില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മിസൈലുകളും ഡ്രോണുകളും തടയാന്‍ തങ്ങളുടെ വ്യോമ പ്രതിരോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. രാജ്യത്ത് സൈറണുകള്‍ മുഴങ്ങുന്നതായി ബഹ്റൈനിന്റെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ താമസക്കാരോട് സുരക്ഷിത സ്ഥലത്തേക്ക് പോകാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ആളുകളെ പരിഭ്രാന്തരാക്കരുതെന്നും മന്ത്രാലയം മുന്നറിയിച്ചു.
ടെല്‍ അവീവിലും ദോഹയിലും ദുബായിലും ഇറാന്റെ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇന്നലെ രാവിലെ ഇസ്രയേലിലേക്ക് തുടര്‍ച്ചയായ മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയിരുന്നു. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദിയുടെ കിഴക്കന്‍ മേഖലയിലും ആക്രമണമുണ്ടായി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ സേന മുന്നറിയിപ്പു നല്‍കി.
അതേസമയം, കരയുദ്ധത്തിന് യുഎസ് സേന ഇറാനില്‍ ഇറങ്ങിയാല്‍ നേരിടാന്‍ 70 ലക്ഷം ഇറാന്‍കാര്‍ സജ്ജരാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബഫ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ജനങ്ങളോട് സൈന്യത്തില്‍ ചേരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിരമിച്ച സൈനികരുടെ സേവനവും തേടിയിട്ടുണ്ട്.
ഇറാനില്‍ യുഎസ് സേന ഇറങ്ങിയാല്‍, ഒരൊറ്റ സൈനികനും ജീവനോടെ മടങ്ങിപ്പോവില്ലെന്ന് ഇറാന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ അമീര്‍ ഹാത്തമി പറഞ്ഞു. ഇറാന്റെ ഏറ്റവും കരുത്തുള്ള ആയുധങ്ങള്‍ ഇനിയും പുറത്തെടുത്തിട്ടില്ലെന്നും രാജ്യത്തിനു രഹസ്യ ആയുധശേഖരവും ആയുധ ഫാക്ടറിയും ഉണ്ടെന്നും ഇറാന്‍ സായുധസേനാ വക്താവ് മുന്നറിയിച്ചു.







