മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ ശരിയാക്കി കൊടുക്കാത്ത വിഷമം; കുമ്പള, കളത്തൂരില്‍ 17കാരി ജീവനൊടുക്കി

കാസര്‍കോട്: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ ശരിയാക്കി കൊടുക്കാത്ത വിഷമത്തിലാണെന്നു പറയുന്നു, പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, കളത്തൂരിലെ ലക്ഷ്മി നിലയത്തില്‍ ദാമോദരയുടെ മകള്‍ എം.ഡി പൂജ (17)യാണ് മരിച്ചത്.
മംഗ്‌ളൂരുവില്‍ പിയുസി വിദ്യാര്‍ത്ഥിനിയായിരുന്നു പൂജ. ഇതിനിടയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടി വന്നിരുന്നതിനാല്‍ പഠനം മുടങ്ങി. അടുത്ത വര്‍ഷം പഠനം തുടരാനായിരുന്നു തീരുമാനം.
ഏതാനും ദിവസം മുമ്പ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ തകരാറിലായിരുന്നു. ഇത് നന്നാക്കി കൊടുക്കണമെന്ന് വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതിനു കഴിഞ്ഞില്ല. ഫോണ്‍ ശരിയാക്കി നല്‍കിയില്ലെങ്കില്‍ എലിവിഷം കഴിക്കുമെന്ന് പൂജ പലതവണ ഭീഷണി മുഴക്കിയിരുന്നുവത്രെ. ബുധനാഴ്ച വൈകുന്നേരം താന്‍ എലിവിഷം കഴിച്ചതായി പൂജ വെളിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ നേരത്തെ പല തവണ ഭീഷണി മുഴക്കിയിരുന്നതിനാല്‍ പെണ്‍കുട്ടി പറയുന്നത് വിശ്വസിക്കാന്‍ വീട്ടുകാര്‍ കൂട്ടാക്കിയില്ല. എന്നാല്‍ രാത്രി 10 മണിയോടെ പെണ്‍കുട്ടി അവശയായതോടെയാണ് സംഭവം ഗൗരവത്തിലെടുത്തത്. ഉടന്‍ മംഗ്‌ളൂരു, ദേര്‍ളക്കട്ട ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പൂജ മരണത്തിനു കീഴടങ്ങി. കുട്ടിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഗിരിജയാണ് പൂജയുടെ മാതാവ്. മനിത് ഏക സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page