ഡി ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്ത സംഭവം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡി ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്തെന്ന പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ടയില്‍ ഡി ജെ പാര്‍ട്ടിയിലെ പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഇടപെടലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ന്യൂ ഇയര്‍ ആഘോഷത്തിനിടെ സ്റ്റേജിലേക്ക് കയറിയ പൊലീസുകാരന്‍ ഡിജെ കലാകാരന്‍ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങള്‍ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിര്‍ത്തിയിട്ടും അതിക്രമം ഉണ്ടായെന്നായിരുന്നു ഡിജെ അഭിരാം സുന്ദറിന്റെ പ്രതികരണം. ഉദ്യോഗസ്ഥന്റെ നടപടിയില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് തകര്‍ത്തെന്നും അഭിരാം വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് ആരോപിച്ചിരുന്നു. രാത്രി മുഴുവന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നെന്നും തനിക്കെതിരെ പൊലീസ് കേസെടുത്തെന്നും അഭിരാം പറഞ്ഞിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളുന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. സ്ഥലത്ത് സംഘര്‍ഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. അര്‍ധരാത്രിക്ക് ശേഷവും പരിപാടി നീണ്ടു പോയതോടെയാണ് പൊലീസ് ഇടപെട്ടത്. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page