ചിപ്സ് കഷണം ശ്വാസനാളത്തില്‍ കുടുങ്ങി; രണ്ട് വയസുകാരന് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ബ്രോങ്കോസ്‌കോപ്പിയിലൂടെ പുതുജീവന്‍

കാസര്‍കോട്: ഭക്ഷണം കഴിക്കുമ്പോള്‍ ചിപ്സ് കഷണം ശ്വാസനാളത്തില്‍ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ രണ്ടുവയസ്സുകാരന് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് പള്‍മനോളജി വിഭാഗം ബ്രോങ്കോസ്‌കോപ്പി നടത്തി പുതുജീവന്‍ നല്‍കി. അടിയന്തര ഘട്ടത്തില്‍ നടത്തിയ കൃത്യമായ ഇടപെടലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിക്ക് പെട്ടെന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ കാസര്‍കോട്ടെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കുകയായിരുന്നു. പരിശോധനയില്‍ ശ്വാസനാളത്തിനുള്ളില്‍ അന്യവസ്തു കുടുങ്ങിയതായി കണ്ടെത്തി. സംഭവം ഗുരുതരമാകാന്‍ സാധ്യതയുണ്ടായതിനാല്‍ ഉടന്‍ തന്നെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആസ്റ്റര്‍ മിംസ് പള്‍മനോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ ടീം അതിവേഗം നടപടികള്‍ ആരംഭിച്ചു. ഇന്‍വെന്‍ഷണല്‍ പള്‍മനോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. വിഷ്ണു ജി കുമാര്‍, സ്‌പെഷലിസ്റ്റ് പള്‍മനോളജിസ്റ്റ് ഡോ. ശ്രാവണ്‍കുമാര്‍, അനസ്‌തേസിയ കണ്‍സള്‍ട്ടന്റ് ഡോ.മുഹമ്മദ് അമീന്‍, ഡോ.വൃന്ദ സണ്ണി(അനസ്‌തേസിയ), ഡോ. മുഹമ്മദ് ഫാരിസ്(എമര്‍ജന്‍സി മെഡിസിന്‍), ഡോ.ഷുഹാന(റസ്പിരേറ്ററി തെറാപ്പിസ്റ്റ്) എന്നിവരുടെ നേതൃത്വത്തില്‍
ആധുനിക ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃത്യമായ രീതിയില്‍ ശ്വാസനാളത്തിലേക്ക് കടന്നിരുന്ന ചിപ്സ് കഷണം സൂക്ഷ്മമായി പുറത്തെടുത്തു. ശസ്ത്രക്രിയയില്‍ അനസ്തീഷ്യ, പീഡിയാട്രിക്, നഴ്സിംഗ് ടീമുകള്‍ ചേര്‍ന്ന് നിര്‍ണായക പങ്കുവഹിച്ചു. ഇടപെടല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ കുഞ്ഞിന്റെ ശ്വാസം സാധാരണയായി വീണ്ടെടുത്തു. ഇപ്പോള്‍ കുഞ്ഞ് നിരീക്ഷണത്തിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
ശ്വാസനാളത്തില്‍ അന്യവസ്തു കുടുങ്ങുന്ന സംഭവം കുഞ്ഞുങ്ങളില്‍ അപൂര്‍വമല്ല. ചിപ്സ്, നട്ട്സുകള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ വായില്‍ ഇടുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസതടസ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള മെഡിക്കല്‍ സെന്ററിനെ സമീപിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് എമര്‍ജന്‍സികളില്‍ ഇടപെടാന്‍ ആശുപത്രിക്ക് കഴിയുന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ വേഗതയും കൃത്യതയും നിര്‍ണായകമാണെന്നും കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page