കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി താരകേശ്വറിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തശ്ശി പറയുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വര്‍ റെയില്‍വെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ കുഞ്ഞ് താരകേശ്വര്‍ ഗ്രാമീൺ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോക്‌സോ കേസ് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മമത ബാനര്‍ജി സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നാണ് സുവേന്ദു അധികാരിയുടെ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.







