കാസർകോട്: ഉമ്മയോടൊപ്പം ഹജ് കർമം നിർവഹിക്കാൻ പോയ ആലംപാടി സ്വദേശി മക്ക യിൽ മരിച്ചു. ആലംപാടി ഗവ. ഹൈസ്‌കൂളിനടുത്തെ സമീപം എ.സുബൈർ (52) ആണ് മരിച്ചത്. മാതാവ് ബീഫാത്തിമക്കൊപ്പമാണ് ഹജ്ജിന് പോയത്. കർമങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെ രണ്ടാഴ്ച്‌ച മുൻപ് രക്തസമ്മർദത്തെ തുടർന്ന് തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുബൈറിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇളയ സഹോദരൻ റഷീദ് രണ്ടു ദിവസം മുൻപ് മക്കയിലേക്ക് പോയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം അവിടെ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാസർകോട് മാർക്കറ്റ് റോഡിൽ സുഗന്ധദ്രവ്യങ്ങളുടെ വിൽപനയായിരുന്നു ജോലി. നേരത്തെ ദീർഘകാലം അബുദാബിയിലായിരുന്നു. പരേതനായ എ. അബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യ: ഫമീദ മക്കൾ: അഷ്ഫാൻ, ബാസിമ മറ്റു സഹോദരങ്ങൾ: എ. മുഹമ്മദ് ഹാജി, അബ്‌ദുൽ കരീം, ഇബ്രാഹിം, റുഖിയ, അഷറഫ്, അബ്‌ദുൽ ഖാദർ, റസാഖ്, ലത്തീഫ്, നൗഷാദ്, റഷീദ്, നസിയ, സുമയ്യ.
