യാത്രാദുരിതത്തില്‍ നാട്ടുകാര്‍: കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂര്‍ണ്ണ തകര്‍ച്ചയിലേക്ക്, പുനര്‍നിര്‍മ്മാണത്തിനു തടസ്സങ്ങള്‍ ബാക്കി

കുമ്പള: സുരക്ഷിതമല്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് അടച്ചിട്ട കഞ്ചിക്കട്ട-കൊടിയമ്മ പാലം ശക്തമായ മല വെള്ളത്തില്‍ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. മെയ് അവസാനം വന്ന കനത്ത മഴയില്‍ പാലത്തിന് മുകളിലൂടെ മഴവെള്ളം ഒഴുകാന്‍ തുടങ്ങിയത് നാട്ടുകാരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. കാലവര്‍ഷം വീണ്ടും ശക്തമായതോടെ പാലം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാലത്തിന്റെ ശോചനീയാവസ്ഥയും, പുനര്‍നിര്‍മാണവും ആവശ്യപ്പെട്ട് നാട്ടുകാര്‍ വര്‍ഷങ്ങളായി സമര പാതയിലാണ്. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പിഡബ്ല്യുഡി അധികൃതരും, ചെറുകിട ജല ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം സ്ഥലം സന്ദര്‍ശിക്കുകയും പാലം പുതുക്കിപ്പണിയുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ആക്ഷേപം. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ലെന്നിരിക്കെ ഈ കാലയളവില്‍ പാലം പുനര്‍ നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ച് തടസ്സങ്ങള്‍ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ കഞ്ചിക്കട്ടപാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തടസ്സമെന്നും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എ കെഎം അഷ്‌റഫ് എംഎല്‍എ നിരന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളും നടത്തിയിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കും, നാട്ടുകാര്‍ക്കും എളുപ്പത്തില്‍ കുമ്പള ടൗണിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്ന പാലമാണ് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നത്. യാത്രാദുരിതം രൂക്ഷമായതോടെ ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഞ്ചിക്കട്ട പാലം വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് നാട്ടുകാരുടെ നീക്കം.ഒപ്പം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കും നാട്ടിലെ യുവജന സംഘടനകള്‍ തയ്യാറെടുക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page