കാസർകോട്: ഹൃദയ ശസ്ത്രക്രിയാക്കായി നാടുമുഴുവൻ കൈകോർത്തിട്ടും മണിപ്രസാദ് യാത്രയായി. ഹ്യദയവാൽവിന് തകരാർ സംഭവിച്ച് ചികിത്സയിലായിരുന്ന ചെമ്മനാട് ആലിച്ചേരി എരിഞ്ഞിക്കാലിലെ എ. മണി പ്രസാദ്(42) മരണത്തിനു കീഴടങ്ങി. മണിപ്രസാദ് ഗൾഫിൽ ജോലിചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് ഹൃദയവാൽവിന് തകരാറുണ്ടെന്നു കണ്ടെത്തിയത്. അവിടെ കുറെ കാലം ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമാകാത്തതിനാൽ കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി കണ്ണൂരിൽ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സ ആരംഭിച്ചു. ലക്ഷങ്ങൾ ചിലവിട്ടാണ് ചികിത്സ നടത്തിയത്. അതിനിടയാണ് ഹൃദയം മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചത്. അതിനായി കഴിഞ്ഞ മാർച്ചിൽ ബംഗളൂരു നാരായണ ഹൃദയാലയത്തിലേക്കു മാറ്റി. ലക്ഷങ്ങൾ ചെലവഴിച്ചു ഒന്നിലേറെ ശാസ്ത്രക്രിയകൾ നടത്തി. ഇതോടെ ഭാരിച്ച ചികിത്സാച്ചെലവ് കുടുംബത്തിനു താങ്ങാൻ പറ്റാതായി. തുടർന്നു കുടുംബത്തെ സഹായിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഹൃദയം മാറ്റിവയ്ക്ക ന്നതിന് ആവശ്യമായ 40 ലക്ഷം രൂപ സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് മണിപ്രസാദിൻ്റെ മരണം. കനക്കരംകോടി ഭാസ്കരൻ നായരുടെയും അടുക്കാടുക്കം ലക്ഷ്മി അമ്മയുടെയും മകനാ ണ്. ഭാര്യ: രാജേശ്വരി നീലേശ്വരം. മക്കൾ: സാധിക, സായ് കൃഷ്ണ. സഹോദരി: മഞ്ജുഷ.
