മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

കുമ്പള: മയക്കുമരുന്നുകളും മദ്യവും ഒഴുകുമ്പോള്‍ അതു തടയാനും പിടികൂടാനുമുള്ള എക്‌സൈസ് സംവിധാനത്തിനു അതിര്‍ത്തി മേഖലയില്‍ ധാതുക്ഷയം ബാധിച്ചെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.
അയല്‍ സംസ്ഥാനം വഴിയെത്തുന്ന രാസലഹരി പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും മദ്യവും ഒരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയാണെന്നും ഇതു മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തിയാര്‍ജ്ജിക്കുന്ന പൊതുബോധത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണെന്നും പരാതിയുണ്ട്.
സാധാരണ മഴക്കാലത്തോടനുബന്ധിച്ചാണ് മയക്കുമരുന്നു വ്യാപാരം ശക്തമാകുന്നത്. ഈ സമയം നോക്കിത്തന്നെ എക്‌സൈസ് കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. ആറു മാസത്തോളം മുമ്പു ചുമതലയേറ്റിരുന്ന ഇന്‍സ്‌പെക്ടര്‍ സ്ഥലവും വഴികളുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയും അതിനിടയില്‍ വ്യാപകമായി ലഹരിവേട്ട തുടരുകയുമായിരുന്നു. ഇത് മയക്കുമരുന്നു ലോബിക്കു വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് ഒരു മാസം മുമ്പ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റത്തില്‍ പ്രകടിപ്പിച്ച താല്‍പര്യം പകരം നിയമനത്തില്‍ പ്രകടിപ്പിക്കുന്നില്ലെന്നാണ് പരാതി. ഇനി ഇപ്പോള്‍ ഒരാളെ തല്‍സ്ഥാനത്തേക്കു നിയമിച്ചാലും അയാള്‍ക്കു ഓഫീസില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് ഓഫീസ് പരിസരത്തെന്നും പറയുന്നു. മദ്യവും മയക്കുമരുന്നുകളുമായി പിടികൂടിയ വാഹനങ്ങള്‍ കൊണ്ട് എക്‌സൈസ് ഓഫീസ് പരിസരം നിറഞ്ഞിരിക്കുകയാണ്. അവ എടുത്തുമാറ്റാന്‍ സ്ഥലസൗകര്യമില്ല. മയക്കുമരുന്നു സംഘത്തില്‍ നിന്നു വാഹനവില ഈടാക്കി അവര്‍ക്കു തന്നെ വാഹനം വിട്ടുകൊടുക്കാനും നടപടിയില്ല. വാഹനങ്ങള്‍ അവിടെക്കിടന്നു നശിക്കുന്നതു കൊണ്ടു ഖജനാവു കാലിയായ സര്‍ക്കാരിനും നേട്ടമില്ല. സംഗതി അങ്ങനെയായിരിക്കെ ഇനിയും മയക്കുമരുന്നു വാഹനങ്ങള്‍ പിടികൂടാതിരിക്കാനാവും റേഞ്ച് ചുമതലക്ക് ജീവനക്കാരെ നിയമിക്കാത്തതെന്ന് ആളുകള്‍ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page