മലപ്പുറം : നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടതു സർക്കാരിനു എതിരായ ജനവിധിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. മലപ്പുറത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ ജനവിധി സർക്കാരിനെതിരായ വിധിയായി മാറണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി നേതൃയോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു.
നേരത്തേ അസോഷ്യേറ്റ് കക്ഷിയായി ഉൾപ്പെടുത്തണമെന്ന ആവശ്യം വെൽഫെയർ പാർട്ടി യുഡിഎഫ് യോഗത്തിനു മുന്നിൽ വച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഹകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസിനെപ്പോലെ മതരാഷ്ട്രവാദികളാണെന്ന വിമർശനം സിപിഎം ഉന്നയിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫുമായി കൈകോർക്കാനുള്ള വെൽഫെയർ നീക്കം.
