കോടികള്‍ ചെലവഴിച്ചുണ്ടാക്കുന്ന റോഡുകള്‍ക്ക് ഓവുചാലുണ്ടാക്കാന്‍ പണവും പണിക്കാരുമില്ല; സീതാംഗോളിയില്‍ റോഡ് സൈഡില്‍ കുഴി രൂപപ്പെട്ടു

കാസര്‍കോട്: കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡുകള്‍ക്കു ഓവുചാലുണ്ടാക്കാന്‍ പണമില്ലാത്തതിന്റെ ദുരന്തം സീതാംഗോളിയില്‍ യാത്രക്കാരും വാഹനങ്ങളും നാട്ടുകാരും അഭിമുഖീകരിക്കുന്നു.
സീതാംഗോളി ജംഗ്ഷനടുത്തെ സീതാംഗോളി-കാസര്‍കോട് റബറൈസ്ഡ് റോഡില്‍ ഓവുചാലില്ലാത്തതു കൊണ്ടും റോഡിലും റോഡ് സൈഡിലുമായി കെട്ടിനിന്ന വെള്ളം അതിന് ഒഴുകിപ്പോകാന്‍ സ്വന്തമായി കണ്ടെത്തിയ കുഴിയാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. സ്വയം രൂപപ്പെട്ട കുഴിയോടു ചേര്‍ന്ന സ്ഥലങ്ങളിലെ മണ്ണിന് ഇളക്കം തട്ടിയിട്ടുണ്ടെന്നും അത് ഏത് നിമിഷവും വന്‍ അപകടത്തിനിടയാക്കിയേക്കാമെന്നും നാട്ടുകാരും ഭയപ്പെടുന്നു. ഇക്കാര്യങ്ങള്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകനായ ഇസ്സക്കുഞ്ഞിയും പല തവണ അധികൃതരെ നേരിട്ടുകണ്ടും അല്ലാതെയും അറിയിച്ചിരുന്നുവത്രെ. എന്നാല്‍ ഒരു തവണ ഒരു അസി. എഞ്ചിനീയര്‍ സ്ഥലത്തെത്തി അത്ഭുതം പ്രകടിപ്പിച്ചു മടങ്ങിയ ശേഷം അധികൃതരാരും ഈ സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നു പരാതിയുണ്ട്. ജനങ്ങളില്‍ നിന്നു ഊറ്റിയെടുക്കുന്ന നികുതിപ്പണം ചെലവഴിച്ചുണ്ടാക്കുന്ന റോഡുകളുടെ സ്ഥിതി ഇങ്ങനെയൊക്കെ ആവുന്നതില്‍ ഖേദിക്കുന്നവരുമുണ്ട്. നമ്മുടെ സര്‍ക്കാരിനും സര്‍ക്കാരിന്റെ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും എന്തു പറ്റിയെന്നും നാട്ടുകാര്‍ സങ്കടപ്പെടുന്നു. എന്തു സംഭവിച്ചാലും നികുതിയും അത് കര്‍ശനമായി പിരിച്ചെടുക്കാന്‍ ജീവനക്കാരും ഉള്ള നാട്ടില്‍ റോഡുകളാകെ കുഴിയാവുന്നില്ലെങ്കിലല്ലേ അതിശയിക്കാനുള്ളുവെന്നു സമാധാനിക്കുന്നവരുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page