തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ പെയ്യുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴ. പതിന്നൊന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികൾ 29 വരെ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ സ്കുളുകള്‍ മദ്രസകള്‍, അങ്കണവാടികള്‍ ജില്ലാ കളക്ടര്‍മാർ അവധി നല്‍കിയിട്ടുണ്ട്. കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മുക്കം റോഡില്‍ രാത്രിയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സം ഉണ്ടായി. വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും.
