കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിൽ പൊലീസ് കേസെടുത്തിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി, പൊലീസ് അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.
സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നാണ് പരാതിക്കാരനായ സിറാജ് വലിയതിറ ആരോപിക്കുന്നത്. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും കരാർ പ്രകാരം ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്കു നൽകണെന്നും സിറാജ് ആവശ്യപ്പെടുന്നു. എന്നാൽ സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും ഇതു കനത്ത സാമ്പത്തിക നഷ്ടത്തിനു ഇടയാക്കിയതായും നിർമാതാക്കളും വാദിക്കുന്നു. 200 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കു ലഭിച്ചെന്നാണ് കണക്ക്. എന്നാൽ കളക്ഷൻ കുറച്ചു കാട്ടി സിനിമയുടെ നിർമാതാക്കൾ നികുതി വെട്ടിപ്പു നടത്തിയതായി ആദായനികുതി വകുപ്പും കണ്ടെത്തിയിട്ടുണ്ട്.
