ആശുപത്രിയിലേക്കുള്ള വഴിമധ്യേ 16കാരി രക്തസ്രാവം മൂലം മരിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ ഒറ്റമൂലി നല്‍കിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പതിനാറു വയസ്സുള്ള പെണ്‍കുട്ടി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ രക്തസ്രാവം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം പരപ്പയിലെ ഒരു ഡോക്ടറെ കാണിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഗുരുതരനിലയിലാണെന്നും വ്യക്തമായി. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭം അലസിപ്പിക്കുന്നതിന് ഏതെങ്കിലും ഒറ്റമൂലി നല്‍കിയതാണോ രക്തസ്രാവത്തിനു ഇടയാക്കിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page