വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം: പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. കേരളത്തിന് അഭിമാനകരമായ തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്തെത്തും. വി.ജി.എഫ് കരാര്‍ ഒപ്പിടല്‍ പൂര്‍ത്തിയാക്കിയതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയാണ്.
ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രസഹമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ്‌ഗോപി, മന്ത്രിമാരായ വി.എന്‍. വാസവന്‍, വി.ശിവന്‍കുട്ടി, സജിചെറിയാന്‍, ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി. മാരായ ശശിതരൂര്‍, അടൂര്‍ പ്രകാശ്, എ.എ. റഹിം, എം. വിന്‍സന്റ് എം.എല്‍.എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യാരാജേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അദാനി പോര്‍ട്ടസ് മാനേജിങ്ങ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവര്‍ പങ്കെടുക്കും.


8,867 കോടി രൂപയാണ് തുറമുഖത്തിന്റെ ചെലവ്. ആദ്യഘട്ടത്തില്‍ ഏകദേശം 5,595 കോടി രൂപ (63%) സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%)യും ആണ് ചിലവായിട്ടുണ്ടത്. പുലിമുട്ട് സ്ഥാപിക്കാന്‍ 1,350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. ഇതിനു പുറമേ, റെയില്‍പാതയ്ക്കായി 1,482.92 കോടി രൂപ ചിലവാക്കേണ്ടതുണ്ട്.
2028നകം അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 9,500 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്‌സ് ആയിരിക്കും വഹിക്കുക.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വി.ജി.എഫ് ആയി വിഴിഞ്ഞത്തിനു നല്‍കുന്നത്.
ഈ തുക കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം(എന്‍.പി.വി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര നിബന്ധന.


പൂര്‍ണമായും കമ്മിഷനിംഗിന് ഒരുങ്ങിയിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമാവുമ്പോള്‍ ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ വലിയ ഭാഗവും പോകുന്നത് കേന്ദ്ര സര്‍ക്കാരിലേയ്ക്കായിരിക്കും. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയില്‍ നിന്നും 60 പൈസ കേന്ദ്രത്തിനാണ് ലഭിക്കുക. സംസ്ഥാനത്തിന് ഒന്ന് മുതല്‍ മൂന്ന് പൈസ വരെയാണ് ലഭിക്കാനിടയുള്ളത്. മിതമായി കണക്കാക്കിയാല്‍ പോലും കസ്റ്റംസ് തീരുവ വഴി പ്രതിവര്‍ഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും. അതനുസരിച്ച് പ്രതിവര്‍ഷം കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്. ഇതുകൂടാതെ തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനത്തിലുള്ള സാധ്യതയുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല. ഇതെല്ലാം കൊണ്ടുതന്നെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ നേട്ടം കേരളത്തിന് മാത്രമല്ല. പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാനത്തിനെന്നതുപോലെ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്.
കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത സ്ഥാപിക്കേണ്ടത് 2022 മെയ് മാസത്തിലായിരുന്നു. റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഇപ്പോള്‍ ഡിസംബര്‍ 2028 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. 10.7 കി.മി.ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ടി പാതയുടെ 9.02 കി.മി. ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. 5.526 ഹെക്ടര്‍ സ്ഥലമേറ്റെടുക്കല്‍ 198 കോടി രൂപ ഉള്‍പ്പെടെ 1482.92 കോടി രൂപയാണ് റെയില്‍പ്പാതക്കുള്ള ആകെ ചെലവായി കണക്കാക്കിയിട്ടുള്ളത്. കെ.ആര്‍.സി.എല്‍. തയ്യാറാക്കിയ ഡി.പി.ആര്‍. ദക്ഷിണ റെയില്‍വേയുടെ അംഗീകാരം 2022 മാര്‍ച്ചില്‍ തന്നെ ലഭിച്ചിരുന്നു. കൂടാതെ, പദ്ധതിയ്ക്കാവശ്യമായ പാരിസ്ഥിതികാനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍പ്പാത സ്ഥാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചരക്കുകള്‍ റെയില്‍ മാര്‍ഗ്ഗം വിഴിഞ്ഞം തുറമുഖത്തിലെത്തിച്ച് കയറ്റുമതി-ഇറക്കുമതി ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇപ്രകാരം ചരക്കു നീക്കത്തില്‍ കൂടുതല്‍ കാര്യക്ഷമതയും സമയലാഭം, ചുരുങ്ങിയ ചെലവ് എന്നിവയും കൈവരിക്കാന്‍ കഴിയുന്നതാണ്.
വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകുന്നതുവരെ താത്ക്കാലികമായി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കില്‍ കണ്ടെയ്‌നറുകള്‍ സമീപത്തുള്ള ഒരു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തുറമുഖത്തേക്ക് റോഡ് മുഖാന്തിരം നീക്കുന്നതിന് താത്ക്കാലിക സംവിധാനം എന്ന നിലയില്‍ ഒരു കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ തിരുവനന്തപുരത്ത് വിഴിഞ്ഞത്തോടടുത്ത് നിലവിലെ റെയില്‍ പാതയില്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദക്ഷിണ റെയില്‍വെയുമായി നടന്നു വരുന്നുണ്ട്.
2 കി.മി നീളമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. എന്നാല്‍ ടി അപ്രോച്ച് റോഡ് തലക്കോട് എന്ന സ്ഥലത്ത് എന്‍.എച്ച് 66-മായി യോജിക്കുന്ന ജംഗ്ഷന്റെ(ഇന്റര്‍സെക്ഷന്‍) ഡിസൈന്‍ നാഷണല്‍ ഹൈവേ അംഗീകരിച്ചെങ്കിലും, തുറമുഖത്തിലെ ചരക്കുനീക്കവും നിര്‍ദ്ദിഷ്ട ഔട്ടര്‍ റിംഗ് റോഡില്‍ നിന്നുള്ള ചരക്കു നീക്കവും കണക്കിലെടുത്ത് ക്ലോവര്‍ ലീഫ് ഡിസൈന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. പുതിയ ക്ലോവര്‍ ലീഫ് ഡിസൈന്‍ പ്രകാരം അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക വഹിക്കുന്നത് സംബന്ധിച്ചും സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഹൈവേയുമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പുതുക്കിയ ഡിസൈന്‍ പ്രകാരം ജംഗ്ഷന്‍ നിര്‍മ്മാണം നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍, തുറമുഖത്തില്‍ നിന്നും റോഡ് മുഖാന്തരമുള്ള ചരക്ക് നീക്കം പ്രാവര്‍ത്തികമാക്കുവാനായി താല്‍ക്കാലിക സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സ്‌കീം ദേശീയ പാത അതോറിറ്റി അംഗീകരിക്കുകയും അതിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചിട്ടുമുണ്ട്.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 11-ാം തീയതി മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 285 കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇത്രയും സമയത്തിനുള്ളില്‍ 593000 ടി.ഇ.യു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം തുറമുഖം. സ്ഥാപിത ശേഷിയുടെ 110% വരെ വിനിയോഗം കൈവരിച്ചു. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.


ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം.എസ്.സി. ടര്‍ക്കിയെ ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസ് ആയ ജേഡ് സര്‍വീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു.
ലോകത്തെ ഏതു വലിയ തുറമുഖത്തോടും കിടപിടിക്കാവുന്ന നിലയിലേക്ക് വിഴിഞ്ഞം വളരുന്നു എന്നത് അഭിമാനകരമാണ്. തുറമുഖത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് 45 കോടി രൂപ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബര്‍നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിയുഇ (പഴയ കരാര്‍ അനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം ടിയുഇ സ്ഥാപിത ശേഷി) ആയിരിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുറമുഖത്തിന്റെ തുടര്‍ ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചു നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക് വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമി യാണ് ഡ്രെജിങ്ങിലൂടെ കടല്‍ നികത്തി കണ്ടത്തുക. സ്വകാര്യഭൂമി ഏറ്റെടുക്കുന്നില്ല.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 9500 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്‌സ് ആണ് വഹിക്കുക. 2025 മാര്‍ച്ച് 10ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതി ലഭിച്ചു. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോര്‍ട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page