ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളുടെ വേഗം കൂട്ടി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കി. പാക്കിസ്ഥാന്റെ തുടർച്ചയായുള്ള അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാർ മരവിപ്പിക്കുന്നതിനു കാരണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭീകരാക്രമണത്തിൽ നിന്നു പാക്കിസ്ഥാൻ പൂർണമായും പിന്മാറുന്നതു വരെ കരാർ മരവിപ്പിക്കുന്നതായാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ കരാർ പ്രകാരം തങ്ങൾക്കു ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനോ തടയാനോയുള്ള നടപടിയെ യുദ്ധസമാന നടപടിയായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനുമായി വ്യാപാരത്തിനുള്ള ഏക കരമാർഗമായ അട്ടാരിയിലെ ഇന്റർഗ്രേറ്റഡ് ചെക്ക് പോസ്റ്റും അടച്ചിട്ടുണ്ട്. അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും. അനന്ത്നഗറിലെത്തുന്ന രാഹുൽ പരുക്കേറ്റവരെ സന്ദർശിക്കും. യുഎസ് സന്ദർശനത്തിലായിരുന്ന രാഹുൽ ഭീകരാക്രമണം ഉണ്ടായതോടെ പരിപാടികൾ റദ്ദാക്കി രാജ്യത്തേക്കു മടങ്ങുകയായിരുന്നു.ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. കോൺഗ്രസ് നാളെ നടത്താനിരുന്ന ഭരണഘടനാസംരക്ഷണ റാലി ഞായറാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
