കാസർകോട്: കാഞ്ഞിരത്തുംങ്കാലിൽ ലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് കുത്തേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. പ്രതികൾ ഒരു അധ്യാപികയുടെ വീട്ടിലെത്തി തർക്കം ഉണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. മാരാകായുധങ്ങളുമായാണ് പ്രതികളായ ജിഷ്ണു, വിഷ്ണുവും അവിടെ ഉണ്ടായിരുന്നത്.
വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസുകാരെ കണ്ടതോടെ പ്രദേശവാസിയായ സരീഷിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സരീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിപിഒ സൂരജിനും കുത്തേറ്റത്. സരീഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൂരജിന് പ്രാഥമിക ചികിത്സ നൽകി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
