ഒരുമിച്ച് മദ്യപിച്ച് പൂസായി, ചുറ്റികയും വടിവാളും എടുത്ത് റോഡിൽ പരാക്രമം, പൊലീസ് വാഹനം തകർത്തു, ഉദ്യോഗസ്ഥരെയും പരിക്കേൽപ്പിച്ചു, പിതാവിനെയും മകനെയും സാഹസികമായി കീഴ്പെടുത്തി നാട്ടുകാരും പൊലീസും

കല്പറ്റ: വയനാട് നമ്പിക്കൊല്ലിയില്‍ മദ്യപിച്ച് പിതാവിന്റെയും മകന്റെയും പരാക്രമം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. വാഹനം തകർത്തു. ഇരുവരെയും ഒടുവിൽ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് നിഗമനം. സണ്ണി, ജോമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ നമ്പിക്കൊല്ലിയിലാണ് നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ഒരുമിച്ച് മദ്യപിച്ച് പൂസായ പിതാവും മകനും റോഡിൽ ആയുധങ്ങളുമായി എത്തുകയായിരുന്നു. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെ അക്രമം നടത്തിയായിരുന്നു തുടക്കം. ആളെയിറക്കാന്‍ നിര്‍ത്തിയപ്പോള്‍ ജോമോന്‍ ഓടിക്കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. രണ്ട് പേര്‍ ചേര്‍ന്ന് റോഡിൽ വാഹനങ്ങള്‍ തടയുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട ഇരുവരും പൊലീസ് ജീപ്പ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. പിന്നീട് കൊടുവാളുമായി പൊലീസുകാരെ ആക്രമിക്കാനായി ശ്രമം. പൊലീസുകാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍ വാഹനത്തിനുനേരെയായി ആക്രമണം. മുന്‍വശത്തേത് ഒഴികെയുള്ള മുഴുവന്‍ ചില്ലുകളും തകര്‍ത്തു. ജോമോനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയര്‍ സിപിഒ ധനേഷിന്റെ കൈവിരലുകള്‍ക്കും പരിക്കേറ്റു. അക്രമത്തിനിടെ ജോമോന്റെ കത്തിയില്‍ നിന്ന് സണ്ണിയുടെ കൈക്കും മുറിവേറ്റു. ഏറെനേരം നീണ്ട ആക്രമണത്തിന് ശേഷം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കീഴ്‌പ്പെടുത്തി, ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലേക്കും മാറ്റി. കസ്റ്റഡിയിലെടുത്ത ഇവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page