കാസര്‍കോട്: കിടപ്പാടമില്ലാതെ വിഷമിച്ചിരുന്ന സാധുവായ കൂലിപ്പണിക്കാരനു സ്വന്തമായൊരു വീട് വാഗ്ദാനം ചെയ്തു കൊണ്ടു ലീഗ് നേതാക്കന്മാര്‍ ചാരിറ്റി പ്രവര്‍ത്തനത്തിനിറങ്ങിയതോടെ ഗുണഭോക്താവായ എന്‍മകജെ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അബ്ദുല്‍ റസാഖ് ഷേണി വഴിയാധാരമാവുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്നു നാട്ടുകാര്‍ പരിതപിച്ചു.
അബ്ദുല്‍ റസാഖും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിനു വീടുവയ്ക്കാന്‍ ഒരു മനുഷ്യസ്‌നേഹി അഞ്ചു സെന്റ് സ്ഥലം നല്‍കിയിരുന്നതായി പറയുന്നു. ആ സ്ഥലത്ത് തങ്ങള്‍ വീടു വച്ചു നല്‍കുമെന്ന ഉറപ്പോടെ ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്ത ഗുണാജെ രംഗത്തു വന്നു. മനുഷ്യപ്പറ്റുള്ള മറ്റു നേതാക്കള്‍ അതിനെ പിന്തുണച്ചു. അബ്ദുള്‍ റഹ്‌മാന്‍ പ്രസിഡണ്ടും വാര്‍ഡ് ലീഗ് സെക്രട്ടറി മുസ്തഫ ഒളമുഗര്‍ കണ്‍വീനറുമായി ഒരു കെട്ടിട നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും മറുനാട്ടിലും കെട്ടിട നിര്‍മ്മാണ ഫണ്ട് ശേഖരണവും നടത്തിയിരുന്നെന്നു പറയുന്നു. അഞ്ചു ലക്ഷം രൂപയായിരുന്നു സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തില്‍ മുമ്പും വ്യാപൃതനായിരുന്ന അന്ത ഗുണാജെ അത് നിഷ്പ്രയാസം സമാഹരിക്കുമെന്നും പെട്ടന്നു വീടുപണി പൂര്‍ത്തിയാക്കിയേക്കുമെന്നും കരുതിയിരുന്നതായി നാട്ടുകാര്‍ അനുസ്മരിച്ചു.
എന്നാല്‍ ഫണ്ട് പിരിവ് ഉദ്ദേശിച്ച രീതിയില്‍ നടന്നില്ലെന്നു ഭവന നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കാരവലിനോടു പറഞ്ഞു. കിട്ടിയ ഫണ്ട് ഗുണഭോക്താവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ആ പണമെടുത്തു ഫൗണ്ടേഷനും ഭിത്തിയും കെട്ടിയിട്ടുണ്ടെന്നും കണ്‍വീനര്‍ മുസ്തഫ പറഞ്ഞു. ഇപ്പോള്‍ അബ്ദുല്‍ റസാഖ് ഷേണിയെ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ നിന്നു സഹായം ലഭിച്ചാല്‍ അതു കൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരവധി വര്‍ഷങ്ങളായി താന്‍ ലൈഫ് ഭവനപദ്ധതി ലിസ്റ്റില്‍ ഉണ്ടെന്നു അബ്ദുല്‍ റസാഖ് ഷേണി പറഞ്ഞു. തന്നെപ്പോലെ മറ്റു നിരവധി ആളുകളും ആ ലിസ്റ്റിലുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീണേക്കാവുന്ന അവസ്ഥയിലുള്ള ഒരു വാടകകെട്ടിടത്തിലാണ് ഇപ്പോഴത്തെ തന്റെ താമസം. കൂലിപ്പണിയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു കഷ്ടിച്ചു കുടുംബം പോറ്റാനേ കഴിയുന്നുള്ളു-അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരു സംഭവമുണ്ടെന്നും അതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ കമ്മിറ്റി ഭാരവാഹികള്‍ക്കേ അറിയൂവെന്നും ഇതേ വാര്‍ഡ് അംഗം കൂടിയായ മുസ്ലിം ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി സിദ്ധിഖ് ഒളമുഗര്‍ പറഞ്ഞു. മഴക്കു മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതുവരെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനം പാഴാകാനും ഇടയുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. വീടു നിര്‍മ്മാണം തുടങ്ങിയില്ലായിരുന്നുവെങ്കില്‍ മഴക്കാലത്ത് കുടില്‍ കെട്ടിയെങ്കിലും സ്വസ്ഥമായി അതില്‍ കഴിയാമായിരുന്നുവെന്നു അവര്‍ പറയുന്നു. ഇനി ഇപ്പോള്‍ കെട്ടിയ രീതിയിലുള്ള കെട്ടിടത്തിന്റെ പ്ലാന്‍ മാറ്റാനുമാവില്ല. നാട്ടുകാരും ജമാഅത്തും ബന്ധുക്കളും പിരിവെടുത്തു വീടു വച്ചു നല്‍കിയേക്കുമായിരുന്നെങ്കിലും പണി ഇത്രയായ സ്ഥിതിക്ക് അവരും ഇനി ഇടപെടാന്‍ ഇടയില്ലെന്നു പറയുന്നുണ്ട്.
അതേ സമയം വീട് ഏതു രീതിയിലും പൂര്‍ത്തിയാക്കുമെന്നു മുസ്തഫ ഒളമുഗര്‍ സൂചിപ്പിച്ചു.
