കണ്ണില്ലാത്ത ക്രൂരത: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവം; സഹപാഠികള്‍ക്കെതിരെ കേസ്

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കാക്കര, തെങ്ങോട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകര്‍ക്കും പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് കേസെടുത്തത്. കുട്ടിക്ക് മാനസിക പിന്തുണ നല്‍കിയില്ലെന്ന കുറ്റത്തിനാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 3ന് ഐ.ടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയപ്പോള്‍ സഹപാഠികളായ രണ്ടു പേര്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തിനു അകത്തേക്ക് നായ്ക്കുരണ പൊടി എറിയുകയായിരുന്നു. അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി നിലവിളിച്ചപ്പോള്‍ കഴുകി കളയാനായിരുന്നു സഹപാഠികളുടെ നിര്‍ദ്ദേശം.
തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെ ശുചിമുറിയിലെത്തി ശരീരവും വസ്ത്രങ്ങളും കഴുകി. ഇതിനിടയില്‍ നായ്ക്കുരണപ്പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം പുരണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് മറ്റൊരു വസ്ത്രവുമായി സ്‌കൂളിലെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
അക്രമത്തിനു ഇരയായ പെണ്‍കുട്ടി അണുബാധയെ തുടര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. അതേ സമയം തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പെണ്‍കുട്ടിക്ക് കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൗണ്‍സിലിംഗ് നല്‍കി കുട്ടിയെ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page