തൃശൂർ: സംസ്ഥാനത്ത് പലയിടങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഫാരിജാനെ അറസ്റ്റ് ചെയ്തത്. 1,90000 രൂപയാണ് ഈ ബാങ്കിൽ നിന്ന് യുവതി തട്ടിയത്. യുവതിക്കെതിരെ നിരവധി കേസുകളാണ് കേരളത്തിൽ പലയിടങ്ങളിലായി ഉള്ളത്. 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയിൽ പ്രതിയാണ് യുവതി. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുകയായിരുന്നു പതിവ്. യുവതി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി.
