വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; മുഖ്യപ്രതി ഇര്‍ഷാദിനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

കാസര്‍കോട്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയിലായി. ഉപ്പള അമ്പാര്‍ സ്വദേശി ഇര്‍ഷാദി(33)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ഉപ്പള, ബപ്പായിത്തൊട്ടി, ഹനഫി മസ്ജിദിന് സമീപത്തെ അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് നാലംഗ സംഘം അക്രമിച്ചത്. കേസില്‍ നേരത്തെ കിരണ്‍രാജ് ഷെട്ടി, സഹോദരന്‍ വരുണ്‍രാജ് ഷെട്ടി, രൂപേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇര്‍ഷാദ് ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. ബന്ധുവായ ഇര്‍ഷാദ് ബംബ്രാണ കഴിഞ്ഞിട്ടുള്ള ഒരു വയലിന് സമീപത്തെ വീടിന് മുന്നിലേക്ക് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കിരണ്‍രാജ് ഷെട്ടി, സഹോദരന്‍ വരുണ്‍രാജ് ഷെട്ടി, രൂപേഷ് എന്നിവര്‍ ചേര്‍ന്ന് ഫാറൂഖിനെ ക്രൂരമായി മര്‍ദ്ദിച്ചു. അതിനിടെ കാറുമായി തിരിച്ചെത്തിയ ഇര്‍ഷാദ് ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. മുഹമ്മദ് ഫാറൂഖ് ബോധം കെട്ട് താഴെ വീണതോടെ കാറില്‍ കയറ്റിയ ശേഷം ബപ്പായത്തൊട്ടിയിലെ വീട്ടിലെത്തിച്ചു സംഘം സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ പിന്നീട് മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍പോയ ഇര്‍ഷാദ് ബംഗളൂരുവില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എസ്.ഐ വികെ വിജയന്‍, സിപിഒ മാരായ ചന്ദ്രന്‍, പ്രമോദ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ബംഗളൂരു സഞ്ചയ് നഗറില്‍ വച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നേരത്തെ അറസ്റ്റിലായ കിരണ്‍ രാജിന് പോക്‌സോ കേസില്‍ ഒരാഴ്ച മുമ്പ് ജീവപര്യന്തം 50 കൊല്ലം കഠിന തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page