ചെന്നൈ: ചെന്നൈ എയർ ഷോയ്ക്ക് ശേഷമുള്ള തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേർ തളർന്നു വീണു. 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയർ ഷോ കാണാൻ മറീന ബീച്ചിൽ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്.ശ്രീനിവാസൻ(48), കാർത്തികേയൻ(34), ബാബു(56) തുടങ്ങിയവരാണ് മരിച്ചത്. വൻ ജനക്കൂട്ടമായിരുന്നു ഇന്ത്യൻ എയർഫോഴ്‌സിൻ്റെ എയർ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകളാണ് പരിപാടി കാണാൻ എത്തിയത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ എയർ ഷോ കാണാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു. കൂടാതെ കനത്ത ചൂടും ആളുകളും കുഴഞ്ഞുവീഴുന്നതിന് കാരണമായി.വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് മറീന ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി പ്രമുഖർ പങ്കെടുത്തു.
