തിരുവല്ല: ഭാര്യയിൽ നിന്ന് പണം ലഭിക്കാൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത യുവാവ് അറസ്റ്റിൽ. ഓതറ സ്വദേശി ജിൻസൺ ബിജു(28)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയോട് 40000രൂപ അയച്ചു തരാനാണ് മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതോടെ ജിൻസൺന്റെ ഭാര്യ നെസി ഇമെയിൽ വഴി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജിൻസണെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതു. പ്രതി അമിതമായി ലഹരി ഉപയോഗിക്കുന്നുവെന്നാണ് പൊലീസിന്റെ സംശയം. അടുപ്പത്തിലായിരുന്ന ജിൻസണും നെസിയും 2018-ലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ബി.എസ്സി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ നെസി, മകൾക്ക് അഞ്ചുമാസം പ്രായമായപ്പോൾ മുംബൈയിൽ ജോലികിട്ടി പോയി. ജിൻസൺ നാട്ടിൽ ഡ്രൈവറായി ജോലിനോക്കി. ഇതിനിടെ ഇയാൾ വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു. വിദേശത്തുപോയ ജിൻസൺ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീട് നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരികെവന്ന ഇവർ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി. പിന്നീട് കഴിഞ്ഞവർഷമാണ് ജോലി കിട്ടി വിദേശത്തു പോയത്. ജിൻസൺ ബിജു കഴിഞ്ഞ ആഴ്ച ഭാര്യയെ വിളിച്ചു 40,000 രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം, നാലര വയസ്സുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയായിരുന്നു.







