ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ജയിൽ ചാടി, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും ജയിൽ ജീവനക്കാരുടെ പ്രത്യേക സംഘം പിടികൂടി

 

 

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും പിടികൂടി. ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇടുക്കി സ്വദേശിയായ മണികണ്ഠൻ എന്ന പ്രതിയെ ജയിൽ ജീവനക്കാരുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്യുമ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താൻ പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു. പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാൻ്റെ നേതൃത്വത്തിൽ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ് , സന്തോഷ് പെരളി, സുധീർ, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സുജിത്ത് എസ്, അരുൺ രാജ് ഡി, രാഹുൽ, രാജേഷ്, അരുൺ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുകയും മൂന്നു സംഘങ്ങളായി തിരിഞ്ഞ് പരിശോധന ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണ സംഘം തിരച്ചിൽ നടത്തി. ഇതിനൊടുവിലാണ്  തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിൽ മധുരയിൽ നിന്നും പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page