ചെട്ടുംകുഴിയില്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് 8 വര്‍ഷവും 9 മാസവും തടവ്; 30000 രൂപ പിഴയും, ഒന്നാം പ്രതി ഒളിവില്‍

 

കാസര്‍കോട്: മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴി സ്വദേശി മുഹമ്മദ് ഗുല്‍ഫാന്‍ (32), പാറക്കട്ടയിലെ പി.എ സിനാന്‍ (33), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് സഫ്വാന്‍ (33), അണങ്കൂര്‍ പള്ളിക്കാലിലെ കെ.എം കൈസല്‍ (33) എന്നിവരെയാണ് എട്ടുവര്‍ഷവും 9 മാസവും തടവിനും 30,000 രൂപ പിഴയടക്കാനും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവ് അനുഭവിക്കണമെന്ന് വിധി പ്രസ്താവനയില്‍ പറഞ്ഞു.
2019 ജൂണ്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. ചെട്ടുംകുഴിയില്‍ വെച്ച് ഹൈദര്‍ എന്നയാളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച അബ്ദുല്‍ അസീസ്, അമീര്‍ എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇപ്പോഴത്തെ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിലെ ഒന്നാം പ്രതിയായ പി.കെ ഷാനിബ് ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page