കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പൊലീസ് വധശ്രമത്തിന് കേസെടുത്തു, പ്രതി സന്തോഷ് ഒളിവില്‍

കാസര്‍കോട്: കാറ്റാംകവലയില്‍ കെഎസ്ഇബി ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാല്‍ കാവും തലയിലെ ജോസഫിന്റെ മകന്‍ മാരി പുറത്ത് സന്തോഷിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തിയെങ്കിലും ഒളിവില്‍പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് നല്ലോമ്പുഴ കെഎസ് ഇ ബി കരാര്‍ ജീവനക്കാരനായ തയ്യേനി സ്വദേശി കെ.അരുണ്‍കുമാറിന് നേരെ വധശ്രമം ഉണ്ടായത്. തകരാറിലായ കെ.എസ് .ഇ.ബി മീറ്റര്‍ മാറ്റി സ്ഥാപിക്കാനെത്തി മടങ്ങുമ്പോള്‍ ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെവിക്കാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റത്. അരുണ്‍കുമാര്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്.
ജോസഫിന്റെ വീട്ടിലെ വൈദ്യുതി മീറ്റര്‍ മാറ്റി സ്ഥാപിക്കാനാണ് മറ്റൊരു തൊഴിലാളിയായ അനീഷിനൊപ്പം വീട്ടില്‍ എത്തിയത്. മീറ്ററിന് തകരാര്‍ ഇല്ലെന്നും അതുകൊണ്ടു മാറ്റി സ്ഥാപിക്കേണ്ടെന്നും വീട്ടുടമസ്ഥന്‍ തടസവാദം ഉന്നയിച്ചു. തുടര്‍ന്ന് അരുണ്‍ നല്ലോമ്പുഴ ഓഫീസുമായി ബന്ധപെട്ടപ്പോള്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. മീറ്റര്‍ മാറ്റി സ്ഥാപിച്ചു മടങ്ങുമ്പോഴാണ് സന്തോഷ് ജീപ്പുമായി പിന്നാലെ എത്തി അരുണ്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. പിന്നീട് ആക്രോശിച്ച് ഇരുമ്പു വടി ഉപയോഗിച്ച് തലക്കും മുഖത്തും ചെവിക്കും അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിറ്റാരിക്കല്‍ പൊലീസ് സന്തോഷിനെതിരെ ഭാരതീയ ന്യായ സംഹിത 109 പ്രകാരം വധശ്രമത്തില്‍ കേസെടുത്തു. ഒളിവില്‍ പോയ സന്തോഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page