ബഷീര്‍ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരന്‍: അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്: മരുഭൂമികള്‍ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സമസ്ത ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകള്‍ക്കു മുമ്പ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീര്‍. മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളില്‍ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍’ എന്ന് അദ്ദേഹം പറഞ്ഞു. 1950കളിലെ എഴുത്തുകാരില്‍ നിന്നും മലയാള ഗദ്യ ശൈലിയില്‍ വേറിട്ടുനിന്ന എഴുത്തുകാരനാണ് അദ്ദേഹം. ബഷീറിന്റെ പാരിസ്ഥിതിക വീക്ഷണം എല്ലാ കാലത്തും പ്രസക്തമാണെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ബഷീറിന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൊരു ദിവസം ബേപ്പൂരിലെ വൈലാലില്‍ എം.എന്‍ വിജയന്‍ മാഷിനോടൊപ്പം സന്ദര്‍ശിച്ചപ്പോള്‍ തന്റെ ജീവിതയാത്രയ്ക്കിടയില്‍ മരുഭൂമി പൂക്കുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞിരുന്നു-അദ്ദേഹം പറഞ്ഞു.
രഞ്ജിരാജ് ആധ്യക്ഷം വഹിച്ചു. ഡോ. പി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം, ഡോ.എ.വി സുരേഷ് ബാബു, എം.പി രാജേഷ് ദിനേശന്‍. വി.എം മൃദുല്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വായനാനുഭവം- കാസര്‍കോടിന്റെ വായന-ജില്ലാതല മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തില്‍ വിജയിയായി ബഷീര്‍ ചെറുകഥ സമ്മാനത്തിന് അര്‍ഹനായ വി എം മൃദുല്‍, രണ്ടാം സ്ഥാനം നേടിയ പി പി വിശാല്‍ എന്നിവര്‍ക്കും അംബികാസുതന്‍ മാങ്ങാട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page