തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഈ ജില്ലകളിലെ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
മഴദുരിതം തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയുണ്ട്. വയനാടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധിയുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. കാസർകോട് ജില്ലയിൽ ഏഴു കുടുംബങ്ങളിലെ 33 പേരെ മാറ്റി പാർപ്പിച്ചു. മധുർ പഞ്ചായത്തിലെ മൊഗർ, മൂഡ് പ്രദേശങ്ങളിൽ അഞ്ചു കുടുംബങ്ങളിലെ ഇരുപത്തഞ്ചു പേരെ ബന്ധുക്കളിലെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചൽ നടന്ന തെക്കിൽ ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
![](https://mlozaudj56ft.i.optimole.com/w:1080/h:552/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound776789399203041291.jpg)