കടകളില്‍ സൂക്ഷിക്കാതെ പ്ലാസ്റ്റിക് മാലിന്യം സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്നു: പിഴ ഈടാക്കി കുമ്പള ഗ്രാമപഞ്ചായത്ത്

കുമ്പള: ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടകളില്‍ സൂക്ഷിച്ചു വെക്കാതെ കുമ്പള സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള ഗ്രാമ പഞ്ചായത്ത്. ഒരുമാസത്തിലേറെയായി ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയാണ് പതിവ്. നിരവധി തവണ കട ഉടമകള്‍ക്ക് ഹരിതകര്‍മ്മ സേന മുന്നറിയിപ്പ് നല്‍കിയിട്ടും കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്. വലിച്ചെറിഞ്ഞ മാലിന്യത്തില്‍ നിന്ന് കിട്ടിയ കവറുകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്‌കൂള്‍ റോഡിന് സമീപത്തുള്ള പത്തോളം കടകള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് പിഴ തുക. കഴിഞ്ഞ രണ്ടാഴ്ചയായി സ്‌കൂള്‍ റോഡിലെ പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേന നീക്കം ചെയ്തിരുന്നില്ല. മാലിന്യം രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഹരിത കര്‍മ്മ സേന ശേഖരിക്കുന്നത്. കടകളില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുള്ള മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. എന്നാല്‍ ചില കട ഉടമകളും, ജോലിക്കാരും മാലിന്യം കടയില്‍ സൂക്ഷിച്ചുവക്കാതെ റോഡിലേക്ക് വലിച്ചെറിയുന്നതാണ് നടപടിക്ക് കാരണമായത്. എന്നാല്‍ ഈ കട ഉട മകളാകട്ടെ ഹരിത കര്‍മ്മ സേനയ്ക്ക് പ്രതിമാസ യൂസര്‍ ഫീസ് നല്‍കുന്നുമുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിളായി സ്ഥാപനങ്ങളിലും, അപ്പാര്‍ട്ട്‌മെന്റുകളിലും അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് എ ന്‍ഫോസ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി വരുന്നതിനിടയിലാണ് പഞ്ചായത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. നാലുമാസം മുമ്പ് കുമ്പള ഗ്രാമപഞ്ചായത്തിന് തന്നെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് എന്‍ഫോര്‍സ്‌മെന്റ് സ്‌ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തിയത് വാര്‍ത്തയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page