മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കല്ല്യാണ ദിവസം തന്നെ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിൽ അടിപിടി കൂടി. വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ പ്രകോപിപ്പിച്ചത്. കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടു.
ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് സംഭവം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേദിയിൽ നിന്ന് ചുംബിച്ചത്. ഇത് കണ്ട് പ്രകോപിതരായ കുടുംബാഗംങ്ങൾ തമ്മിൽ വാക്കേറ്റം തുടങ്ങി. പിന്നീട് വടികളും കത്തികളും ഉപയോഗിച്ച് അക്രമിക്കാൻ ആരംഭിച്ചപ്പോൾ മുതിർന്നവർ ഇടപെട്ട് പ്രശ്നം തീർക്കാൻ രംഗത്തിറങ്ങി. അതിനിടെ കുറെ പേരെ വരന്റെ ബന്ധുക്കൾ തടഞ്ഞുവച്ചു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. അഞ്ചുപേർക്ക് പരിക്കും പറ്റിയിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ഒരു വരന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചു. ചർച്ചയിൽ രമ്യതയിൽ പരിഹരിക്കുകയും കല്യാണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തില്‍ ഇത് വരെ തീരുമാനത്തിലെത്താനായിട്ടില്ല.
