തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഇന്നുമുതൽ നാല് ദിവസം വേനൽ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പതിമൂന്നാം തിയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് എവിടെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 5 മണിയ്ക്ക് പ്രഖ്യാപിച്ചത്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിനിടയിൽ 12 -ാം തിയതിയും 13 -ാം തിയതിയുമായി 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ന് 2 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലർട്ട് ഉണ്ടായിരിക്കുക. 13 ന് വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
