റിയാസ് മൗലവി വധക്കേസിന്റെ വിധി നാളെ; അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

കാസര്‍കോട്: നിരവധി തവണ മാറ്റി വെച്ച റിയാസ് മൗലവി(27) കൊലക്കേസ് വിധി നാളെ. ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവിക്കുക. കൂഡ്ലു, കേളുഗുഡ്ഡെയിലെ അജേഷ്, നിതിന്‍, അജീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷമായി ജയിലില്‍ തന്നെയാണ്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. 2019 ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡ് കാരണവും പല തവണ മാറ്റിവെച്ചുവെന്ന അപൂര്‍വ്വതയും റിയാസ് മൗലവി വധക്കേസിനുണ്ട്. കേസ് ഇത് വരെ ഏഴു ജഡ്ജിമാരാണ് പരിഗണിച്ചത്.
നാളെ വിധി ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അവധിയില്‍ പോയ ജില്ലയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ജില്ലാ പൊലീസ് മേധാവി തിരികെ വിളിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നാണ് സൂചന. കോടതി പരിസരത്തും വലിയ സുരക്ഷയൊരുക്കാനുള്ള ആലോചനയും തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page