തമിഴ്‌നാട്ടില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റിലാണ് 76 കാരനായ മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മുറിയില്‍ അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹം ഉറക്കഗുളിക വെള്ളത്തില്‍ കലക്കി കുടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിവരം ലഭിച്ചിരുന്നു.