ലോക് സഭാ തെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ബിജെപിക്കുള്ളില്‍ ചേരിപ്പോര്; കുഞ്ചത്തൂര്‍ ഡിവിഷന്‍ ശില്‍പശാല തടസപ്പെട്ടു

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിക്കൊണ്ടിരിക്കെ ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പര മല്‍സരത്തിന് ചൂട് പിടിച്ചു. മണ്ഡലത്തിലെ ത്രികോണ മല്‍സര പ്രതീതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. എല്‍.ഡി.എഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മല്‍സരത്തിലേക്ക് പ്രചരണ രംഗം മാറിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂരില്‍ നടത്താനിരുന്ന ബി.ജെ.പി ഡിവിഷന്‍ ശില്‍പശാല ഒരു വിഭാഗം പാര്‍ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടു. കുഞ്ചത്തൂര്‍ ഡിവിഷന്‍ പരിധിയിലില്ലാത്ത ചിലര്‍ യോഗസ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ശില്‍പശാലക്കെത്തിയ ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡയും ജില്ലാ കമ്മിറ്റിയംഗം യാദവ് ബഡാജയും ശില്‍പശാല നടത്താനാവാതെ മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോകിപ്പിക്കാനും ചിട്ടപ്പെടുത്താനുമായിരുന്നു ശില്‍പശാല. പാര്‍ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമതി ശില്‍പശാലയെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ വാശിപിടിക്കുകയായിരുന്നുവെത്രേ. ഏറെക്കാലമായി ജില്ലയിലെ പാര്‍ടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലപ്പെടുന്ന നിലയില്‍ എത്തിയെതെന്ന ആക്ഷേപമുണ്ട്. എല്ലാ പ്രവര്‍ത്തകരെയും ഒന്നിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനരംഗത്ത് മുന്നേറാനുള്ള നേതൃത്വ നീക്കം ഭിന്നത വര്‍ധിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരം കാസര്‍കോട് നിയമസഭാ മണ്ഡലം പരിധികളിലാണ് പാര്‍ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page